കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ തുടരന്വേഷണം നടക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്ന് വിലയിരുത്തിയാണ് നടപടി. ജയിലിൽ സുരക്ഷാ ഭീഷണിയുണ്ടെന്നായിരുന്നു പൾസർ സുനിയുടെ വാദം. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻറെ ബഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. അതേസമയം കേസിൽ ദിലീപ് രണ്ടാം ദിനവും ചോദ്യം ചെയ്യലിന് ഹാജരായി. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ. ബാലചന്ദ്രകുമാറിൻറെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപ് ക്രൈംബ്രാഞ്ചിൻറെ ചോദ്യങ്ങൾ നേരിടുന്നത്. തുടരന്വേഷണം പ്രഖ്യാപിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ദിലീപ് വീണ്ടും ചോദ്യം ചെയ്യലിന് വിധേയനായത്. മൂന്ന് മാസത്തിനിടയിൽ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ ഇന്നും തുടരുക. ചോദ്യാവലി തയ്യാറാക്കിയാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.
നടിയെ ആക്രമിച്ചതിൻറെ ദൃശ്യങ്ങൾ ദിലീപ് കണ്ടുവെന്ന ബാലചന്ദ്രകുമാറിൻറെ ആരോപണം ദിലീപ് ഇന്നലത്തെ ചോദ്യം ചെയ്യലിൽ നിഷേധിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനോട് ദിലീപ് സഹകരിക്കുന്നുണ്ടെന്നാണ് സൂചന. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത് അറിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London