തിരുവനന്തപുരം: സിഎജി റിപ്പോർട്ടിലെ ചില പരാമർശങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട പ്രശ്നത്തെ സംബന്ധിച്ച് വി ഡി സതീശൻ എംഎൽഎ ഉന്നയിച്ച അവകാശ ലംഘന പ്രശ്നത്തെ സംബന്ധിച്ച് സ്വീകരിച്ച നടപടികൾക്ക് അനാവശ്യമായ ദുർവ്യാഖ്യാനങ്ങളും കുപ്രചരണങ്ങളും ഉണ്ടായത് തികച്ചും നിർഭാഗ്യകരമാണ്.
സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്ക് എടുത്ത നടപടിയിൽ വ്യത്യസ്ത അഭിപ്രായം ഉയർന്നു വന്ന സാഹചര്യത്തിലാണ് തുടർന നടപടികൾക്കായി എത്തിക്സ് കമ്മിറ്റിക്ക് വിട്ടത്. സഭയുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് നിയമസഭാ സാമാജികർ ഉന്നയിച്ച ആശങ്കകൾ ഗുരുതരമാണെന്നും അതേ പോലെ തന്നെ പ്രധാന്യമുള്ളതാണ് ധനമന്ത്രി ഉന്നയിച്ച അടിസ്ഥാന പ്രശ്നങ്ങളുമെന്നും സ്പീക്കറുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
സ്പീക്കറുടെ ഒഫീസ് നൽകുന്ന വിശദീകരണം ചുവടെ
സി. ആൻറ് എ. ജി റിപ്പോർട്ടിലെ ചില പരാമർശങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട പ്രശ്നത്തെ സംബന്ധിച്ച് വി. ഡി. സതീശൻ എം.എൽ.എ ഉന്നയിച്ച അവകാശ ലംഘന പ്രശ്നത്തെ സംബന്ധിച്ച് സ്വീകരിച്ച നടപടികൾക്ക് അനാവശ്യമായ ദുർവ്യാഖ്യാനങ്ങളും കുപ്രചരണങ്ങളും ഉണ്ടായത് തികച്ചും നിർഭാഗ്യകരമാണ്.
നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കേണ്ടിയിരുന്ന ഒരു റിപ്പോർട്ട് അതിന് മുൻപ് സംവാദ വിഷയമായി എന്ന പരാതി ഒരു സാമാജികൻ ഉന്നയിച്ചാൽ അതിൻറെ സ്വാഭാവികവും നിയമപരവുമായ നടപടിക്രമങ്ങളാണ് സ്വീകരിച്ചത്. അസാധാരണമായ ചില സാഹചര്യങ്ങളും അടിസ്ഥാനപരമായ ചില സംവാദ വിഷയങ്ങളും കൂടി അനുബന്ധമായിട്ട് ഇവിടെ ഉയർന്നുവന്നിട്ടുള്ളതിനാൽ ഈ പ്രശ്നത്തെ യാന്ത്രികമായി സമീപിക്കാനാവില്ല എന്ന നിലപാടാണ് സ്വീകരിച്ചത്. അതുകൊണ്ടാണ് ബഹുമാനപ്പെട്ട ധനകാര്യ വകുപ്പുമന്ത്രി നിയമസഭാ സമിതി മുൻപാകെ വിശദീകരണം നൽകുന്നത് ഉചിതമായിരിക്കുമെന്ന നിലപാട് സ്വീകരിച്ചത്. കീഴ്വഴക്കങ്ങളും ചട്ടങ്ങളും മൃതവും ജൈവാംശമില്ലാത്തതും ചലനമില്ലാത്തതുമാകണമെന്നില്ല. സാഹചര്യങ്ങൾക്കനുസരിച്ച് അതിന് പലതരം വ്യാഖ്യാന സാധ്യതകൾ ഉണ്ടാകും, അഥവാ ഉണ്ടാകണം. അവിടെയാണ് ജനാധിപത്യ പ്രക്രിയയിലെ വികാസ സാധ്യതകൾ കണ്ടെത്താനാവുക.
സഭയുടെ അവകാശവുമായി ബന്ധപ്പെട്ട് സാമാജികർ ഉന്നയിച്ച ആശങ്ക പോലെ തന്നെ പ്രധാനമാണ് ബഹുമാനപ്പെട്ട മന്ത്രി ഉന്നയിച്ചിരിക്കുന്ന അടിസ്ഥാന വിഷയങ്ങളുമെന്ന് കാണാതിരുന്നുകൂടാ. ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിലെ നടപടിക്രമങ്ങളെയും റഗുലേഷൻ ചട്ടങ്ങളെയും ഉദ്ധരിച്ച് കൊണ്ട് ഉന്നയിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങൾ സഭാ സമിതിയുടെ പരിഗണനയിൽ വരേണ്ടതാണ്. ധനപരമായ ഓഡിറ്റിംഗിൻറെ കൂടെ നിയമപരമായ ഓഡിറ്റിംഗ് കൂടി ചർച്ചയ്ക്ക് വരുമ്പോൾ അതിനെ യാന്ത്രികമായി കൈകാര്യം ചെയ്യുന്നതിന് പകരം തുടർ സംവാദത്തിന് വിധേയമാക്കുന്നതാണ് ശരി എന്നാണ് ചിന്തിച്ചത്. ഇത് മനസ്സിലാക്കി വേണം ഇക്കാര്യത്തിലുള്ള ചർച്ചകളും ഊഹാപോഹങ്ങളും എന്ന് അഭ്യർത്ഥിക്കുന്നു.
നിയമസഭാ സെക്രട്ടേറിയറ്റ് തീരുമാനമെടുക്കുമ്പോൾ അനുകൂലമല്ലാതായാൽ അസഹിഷ്ണുതയുടെയും ഇഷ്ടപ്രകാരമാകുമ്പോൾ അമിതോത്സാഹത്തോടെയും ഉപയോഗിക്കുന്ന പ്രവണത കാണാറുണ്ട്. അത് അപക്വമായ രീതിയാണ്. ജനാധിപത്യത്തിൻറെ ഏറ്റവും ശക്തിമത്തായ ഭരണഘടനാ സ്ഥാപനത്തോട് പലപ്പോഴും സ്വീകരിക്കുന്ന രീതികളും വാക്കുകളും ശരിയാണോ എന്ന് ബന്ധപ്പെട്ടവർ സ്വയം പരിശോധിക്കണം. ഇക്കാര്യം ജനങ്ങൾ സ്വതന്ത്രമായി വിലയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
© 2019 IBC Live. Developed By Web Designer London