നിർബന്ധിത മതപരിവർത്തനം ചെയ്തുവെന്നാരോപിച്ചു ക്രിസ്ത്യൻ മിഷനറിമാരെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കൊറിയൻ പൗരന്മാരടക്കം അടക്കം നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിൽ ആദിത്യനാഥ് സർക്കാർ കഴിഞ്ഞ മാസം പാസാക്കിയ വിവാദ മത പരിവർത്തന നിരോധന നിയമപ്രകാരമാണ് ക്രിസ്ത്യൻ മിഷനറിമാരെ അറസ്റ്റ് ചെയ്തത്. അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവർക്ക് മേൽ ചുമത്തിയത്.
ദക്ഷിണ കൊറിയൻ സ്വദേശി ആൻമോൾ അടക്കം മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. സീമ, സന്ധ്യ, ഉമേഷ് കുമാർ എന്നിവരാണ് ആൻമോളിന് പുറമെ അറസ്റ്റിലായവർ. ഇവർ പ്രയാഗ് രാജ് സ്വദേശികളാണ്.
മിഷനറി സംഘം മതപരിവർത്തനത്തിന് നിർബന്ധിച്ചു എന്ന് കാട്ടി സൂരജ്പൂരിൽ നിന്ന് അനിത ശർമ്മ എന്ന സ്ത്രീ പരാതി നൽകിയെന്ന് യു.പി പോലീസ് വ്യക്തമാക്കി. മിഷനറി പ്രവർത്തകർ ഭക്ഷ്യ വസ്തുക്കളും പണവും നൽകിയാണ് മത പരിവർത്തനം നടത്തുന്നതെന്നും പോലീസ് ആരോപിച്ചു. വിവാദ മത പരിവർത്തന നിരോധന നിയമം 2020 ലെ സെക്ഷൻ 295 പ്രകാരമാണ് കേസ്. അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
© 2019 IBC Live. Developed By Web Designer London