സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച് വീണ്ടും കേസെടുത്തു. വിശ്വാസവഞ്ചന, ചതി, പണാപഹരണം എന്നീ വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് വീണ്ടും സണ്ണി ലിയോണിനെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ സണ്ണി ലിയോണാണ് ഒന്നാം പ്രതി. സണ്ണി ലിയോണിൻറെ ഭർത്താവ് ഡാനിയൽ വെബർ രണ്ടാം പ്രതി. മാനേജർ സണ്ണി രജനിയെ മൂന്നാം പ്രതിയാക്കി. പെരുമ്പാവൂർ സ്വദേശി ഷിയാസിൻറെ പരാതിയിലാണ് കേസെടുത്തത്.
കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. കഴിഞ്ഞ 2016 മുതലാണ് കൊച്ചിയിലെ വിവിധ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 12 തവണയായി ഇത്രയും പണം സണ്ണി ലിയോൺ തട്ടിയെടുത്തതെന്നും പരാതിയിലുണ്ട്. പണം വാങ്ങിയെന്ന കാര്യം നടിയും സമ്മതിച്ചിട്ടുണ്ട്. എന്നാൽ സംഘാടകരുടെ പിഴവ് മൂലമാണ് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നതെന്നും നടി പറഞ്ഞിരുന്നു.
വഞ്ചനാകേസിൽ സണ്ണി ലിയോണിൻറെ അറസ്റ്റ് ഹൈക്കോടതി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. സണ്ണി ലിയോൺ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതിയുടെ നടപടി. ക്രൈംബ്രാഞ്ചിന് സണ്ണി ലിയോണിനെ വീണ്ടും ചോദ്യം ചെയ്യാമെന്ന് ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London