സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് കോയമ്പത്തൂർ കെജി ഹോസ്പിറ്റലിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ച ഷാനവാസിൻ്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇന്ന് രാവിലെ സംവിധായകൻ മരിച്ചതായി അഭ്യൂഹം പരന്നിരുന്നെങ്കിലും നടനും നിർമ്മാതാവുമായ വിജയ് ബാബു അത് അടിസ്ഥാന രഹിതമായ വാർത്ത ആണെന്ന് കാട്ടി രംഗത്തെത്തിയിരുന്നു.
സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയാണ് രാവിലെ ഷാനവാസ് മരിച്ചതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നത്. ഷാനവാസ് മരിച്ചുവെന്ന വാർത്ത ഫെഫ്ക തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പങ്കുവെച്ചത്. തുടർന്ന് മാധ്യമങ്ങളിൽ വാർത്ത വരികയും എന്നാൽ ഇത് അടിസ്ഥാന രഹിതമായ റിപ്പോർട്ടാണെന്ന് വ്യക്തമാക്കി വിജയ് ബാബു രംഗത്തെത്തിയതോടെ ഏതാനും നിമിഷങ്ങൾക്ക് ശേഷം ഫെഫ്ക അത് പിൻവലിക്കുകയുമായിരുന്നു.
തുടർന്ന് വൈകുന്നേരത്തോടെ കൊയമ്പത്തൂരിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഷാനവാസിനെ പ്രത്യക ആംബുലൻസിൽ കൊച്ചിയിലേക്ക് എത്തിച്ചിരുന്നു. ഒടുവിൽ ജീവൻ രക്ഷിക്കാനായിട്ടില്ല എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. നടനും നിർമ്മാതാവുമായ വിജയ് ബാബുവാണ് സംവിധായകൻ മരിച്ചതായുള്ള സ്ഥിരീകരണം സോഷ്യൽ മീഡിയയിലൂടെ നടത്തിയിരിക്കുന്നത്
മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ സൂഫിയും സുജാതയും ചിത്രത്തിൻ്റെ സംവിധായകനാണ്. സിനിമയുടെ തിരക്കഥയും ഷാനവാസ് തന്നെയായിരുന്നു. അട്ടപ്പാടിയിൽ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്. സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ വെച്ച് രക്തസ്രാവം ഉണ്ടായിരുന്നു.
മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ഷാനവാസിന്റെ സ്വദേശം. സംവിധായകൻ, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റർ കൂടിയായിരുന്നു ഷാനവാസ് 2015ൽ കരി എന്ന ചിത്രം സംവിധാനം ചെയ്തു, ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്കാരങ്ങൾക്ക് അർഹമാവുകയും ചെയ്തു.
കൊവിഡ് പശ്ചാത്തലത്തിൽ ഓടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. അതിഥി റാവു ഹൈദരി, കലാരഞ്ജിനി, ദേവ് മോഹൻ, സിദ്ധിഖ് എന്നിവരായിരുന്നു മറ്റ് താരങ്ങൾ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവായിരുന്നു നിർമാണം.
© 2019 IBC Live. Developed By Web Designer London