കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് കത്തയച്ചു. ഗവർണറുടെ നടപടി ഭരണഘടനക്ക് നിരക്കാത്തതെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. കർഷക ബില്ലിനെതിരെ പ്രമേയം പാസാക്കാൻ വേണ്ടിയാണ് കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവർണറിനോട് അനുമതി തേടിയത്.
തുടർ നടപടികൾ ചർച്ച ചെയ്യാൻ കൃഷി മന്ത്രി വിഎസ് സുനിൽകുമാറിനെ മുഖ്യമന്ത്രി വിളിപ്പിച്ചു. ചർച്ച പുരോഗമിക്കുകയാണ്. ഗവർണറുടെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്നാണ് സർക്കാർ നിലപാട്. പ്രത്യേക സഭാ സമ്മേളനത്തിനായി ഗവർണറെ ഇനി സമീപിക്കില്ലെന്ന് കൃഷി മന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു.
ഗവർണർക്ക് മുഖ്യമന്ത്രി നൽകിയ കത്തിൽ ഉന്നയിച്ച വസ്തുതകൾ ഇപ്രകാരമാണ്.
അടിയന്തര സാഹചര്യം ഇല്ല എന്ന വാദം തെറ്റ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം ഇന്നത്തെ നിലയിലേക്ക് വളർന്നത് അടുത്ത ദിവസങ്ങളിലാണ്. ഭക്ഷ്യസാധനങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് കർഷക സമൂഹവും കാർഷിക മേഖലയും നേരിടുന്ന പ്രശ്നങ്ങളിൽ വലിയ ഉത്കണ്ഠയുണ്ട്.
ഗവർണറുടെ നടപടി ഭരണഘടനയുടെ 174 (ഒന്ന്) അനുഛേദത്തിന് വിരുദ്ധമാണ്. സഭ വിളിക്കുന്നതിനോ സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവർണർക്ക് വിവേചനാധികാരം ഇല്ല.
രാഷ്ട്രപതിയും ഗവർണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടത്. പഞ്ചാബ് സംസ്ഥാനവും ഷംസീർ സിങും തമ്മിലുള്ള കേസിൽ (1975) സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
നിയമസഭയിൽ ഭൂരിപക്ഷമുള്ള സർക്കാർ നിയമസഭ വിളിക്കാനോ പിരിയാനോ ശുപാർശ ചെയ്താൽ അത് അനുസരിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്ന് സർക്കാരിയ കമ്മീഷനും (കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് ശുപാർശ സമർപ്പിച്ച കമ്മീഷൻ) അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. നിയമസഭ വിളിക്കുവാൻ മന്ത്രിസഭ ശുപാർശ ചെയ്താൽ അത് നിരസിക്കാൻ ഗവർണർക്ക് അധികാരമില്ല. കീഴ് വഴക്കങ്ങളും അതുതന്നെയാണ്.
© 2019 IBC Live. Developed By Web Designer London