സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മൂന്നാമതും കോടിയേരി ബാലകൃഷ്ണൻ തുടരും. റിപ്പോർട്ട് അംഗീകരിക്കാൻ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയായതായാണ് സൂചന. അതേസമയം താൻ മന്ത്രിസഭയിലേക്ക് വരുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി യുവാക്കളെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാനും ആലോചനയുണ്ട് . പി എ മുഹമ്മദ് റിയാസും എ എൻ ഷംസീറും പരിഗണനയിലുണ്ട്. പി ജയരാജൻ നിലവിൽ പരിഗണനയിലില്ല. നിലവിൽ എറണാകുളം ജില്ലാ സെക്രട്ടറിയായ സി.എൻ മോഹനൻ സെക്രട്ടേറിയറ്റിൽ വന്നാൽ സ്വരാജ് എറണാകുളം ജില്ലാ സെക്രട്ടറി ആയേക്കും. പി. കരുണാകരൻ കാസർകോട് ജില്ലയിൽ നിന്ന് ഒഴിയുമ്പോൾ സതീഷ് ചന്ദ്രന്റെ പേരാണ് സെക്രട്ടേറിയറ്റിൽ പരിഗണനയിൽ. ഇക്കാര്യത്തിൽ അന്തിമ തീരുമാനം നാളെയുണ്ടാകും.
ഇതിനിടെ സിപിഐഎം പ്രവർത്തന റിപ്പോർട്ട് പ്രതിനിധികൾ അംഗീകരിച്ചതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു . ഭൂരിപക്ഷ ജനങ്ങളുടെ പാർട്ടിയാക്കി മാറ്റാൻ കഴിഞ്ഞില്ലെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. പ്രാദേശിക സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം തയാറാകണമെന്നും റിപ്പോർട്ടിലുണ്ട്. ഇന്നലെ നടന്ന പൊതു ചർച്ചയിൽ പൊലീസിനും ആഭ്യന്തരവകുപ്പിനെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. ഇടത് സർക്കാർ നയം ചില പൊലീസ് ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്ന് പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. പൊലീസ് നടപടികളിൽ പാർട്ടി ഇടപെടണമെന്നും വിവിധ ജില്ലകളിലെ പ്രതിനിധികൾ ആവശ്യപ്പെട്ടു. കണ്ണൂർ, തിരുവനന്തപുരം, ഇടുക്കി, തുടങ്ങിയ ജില്ലകളിൽ നിന്നാണ് രൂക്ഷ വിമർശനം ഉയർന്നത്.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London