ദില്ലി: മധ്യപ്രദേശിലെ നിവാരിയില്‍ 200 അടി താഴ്ച്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസ്സുകാരനെ രക്ഷിക്കാന്‍ സൈന്യമെത്തി. സമാന്തരമായി കുഴിയുണ്ടാക്കി കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കുഞ്ഞിന്റെ ആരോഗ്യനില മോശമാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് വീടിന് സമീപം വയലില്‍ കളിച്ചുകൊണ്ടിരിക്കെ മൂന്നു വയസുകാരന് പ്രഹ്ലാദ് അബദ്ധത്തില്‍ കുഴിയില്‍ വീണത്. മാതാപിതാക്കള്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് കുഴല്‍ക്കിണറില്‍ വീണത് കണ്ടത്. രക്ഷപ്രവര്‍ത്തനത്തിന് പൊലീസും ദുരന്ത നിവാരണസേനയുമെത്തി. സംസ്ഥാനം ആവശ്യപ്പെട്ടതിന് പിന്നാലെ സൈന്യം എത്തി. സമാന്തരമായി കുഴി എടുത്ത് കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. സിസിടിവി ക്യാമറ ഉപയോഗിച്ച് കുട്ടി നില്‍ക്കുന്നയിടം വ്യക്തമായി. 58 അടി താഴ്ച്ചയിലാണ് കുഞ്ഞ് ഉള്ളത്. ഇവിടേക്ക് എത്തുന്ന തരത്തില്‍ സമാന്തരമായി കുഴി നിര്‍മ്മിക്കുകയാണ്. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യനിലയാണ് ഇപ്പോള്‍ ആശങ്ക. നേരത്തെ കുട്ടി രക്ഷാപ്രവര്‍ത്തകരോട് സംസാരിച്ചെങ്കിലും ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നാണ് വിവരം. രക്ഷപ്രവര്‍ത്തനത്തിന് തടസ്സം ഉണ്ടാകാതിരിക്കാന്‍ ഗ്രാമത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ സംഭവസ്ഥലത്തേക്ക് കൂട്ടമായി എത്തുന്നത് തടയാനാണിത്. കുഞ്ഞിനെ എത്രയും വേഗം പുറത്തെത്തിക്കുമെന്നും ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ട്വീറ്റ് ചെയ്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London