മനാഫ് വധക്കേസ് ഒന്നാം പ്രതി പിവി അൻവർ എംഎൽഎയുടെ സഹോദരി പുത്രൻ മാലങ്ങാടൻ ഷെഫീഖിന്റെ ജാമ്യാപേക്ഷ തള്ളി. കേസിൽ വിചാരണ ആരംഭിക്കാനിരിക്കുന്നതും 25 വർഷമായി നിയമത്തെ കബളിപ്പിച്ച് മുങ്ങിയ പ്രതി ജാമ്യത്തിന് അർഹനല്ലെന്നും നിരീക്ഷിച്ചാണ് ജാമ്യാപേക്ഷ മഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എം പി ഷൈജൽ തള്ളിയത്.യൂത്ത് ലീഗ് പ്രവർത്തകനായ ഓട്ടോ ഡ്രൈവർ ഒതായി പള്ളിപറമ്പൻ മനാഫിനെ കൊലപ്പെടുത്തിയ ശേഷം 25 വർഷമായി പ്രതി വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു. ചാർട്ടർ ഫ്ളൈറ്റിൽ ബുധനാഴ്ച രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
1995 ഏപ്രിൽ പതിമൂന്നിനാണ് കേസിനാസ്പദമായ സംഭവം. യൂത്ത് ലീഗ് പ്രവർത്തകനായ ഓട്ടോ ഡ്രൈവർ ഒതായി പള്ളിപറമ്പൻ മനാഫിനെ ഒതായി അങ്ങാടിയിൽ പട്ടാപ്പകൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പിതാവ് ആലിക്കുട്ടിയുടെ കൺമുന്നിലിട്ടാണ് മനാഫിനെ കുത്തിക്കൊലപ്പെടുത്തിയത്. എളമരം മപ്രം പയ്യനാട്ടുതൊടിക എറക്കോടൻ ജാബിർ എന്ന കബീർ, നിലമ്പൂർ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ്, ഒന്നാം പ്രതി ഷെഫീഖിന്റെ സഹോദരൻ മാലങ്ങാടൻ ഷെരീഫ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ഇവർ വിവിധ ഘട്ടങ്ങളിലായി കോടതിയിൽ കീഴടങ്ങിയിരുന്നു.
© 2019 IBC Live. Developed By Web Designer London