കൊൽക്കത്ത: ബിർഭൂം സംഘർഷത്തെ ചൊല്ലി ബംഗാൾ നിയമസഭയിൽ കയ്യാങ്കളി. ബിജെപി – തൃണമൂൽ എംഎൽഎമാർ തമ്മിലാണ് സംഘർഷമുണ്ടായത്. കൂട്ടക്കൊലപാതക വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന്ോ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു സംഘർഷം. സുവേന്ദു അധികാരി ഉൾപ്പെടെ 4 ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് മുഖ്യമന്ത്രി മമത ബാനർജി സഭയിൽ പ്രസ്താവന നടത്തണമെന്ന് ബി.ജെ.പി എംഎൽഎമാർ ആവശ്യപ്പെട്ടു. തുടർന്നാണ് നിയമസഭ സംഘർഷഭരിതമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. തൃണമൂൽ-ബിജെപി എംഎൽഎമാർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ചീഫ് വിപ്പ് മനോജ് ടിഗ്ഗ ഉൾപ്പെടെയുള്ള ബിജെപി എംഎൽഎമാരെ തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ കയ്യേറ്റം ചെയ്തെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. എന്താണ് മമത ബാനർജി ഒളിക്കാൻ ശ്രമിക്കുന്നതെന്നും അമിത് മാളവ്യ ചോദിച്ചു.
അതേസമയം ഏറ്റുമുട്ടലിൽ തൃണമൂൽ എംഎൽഎ അസിത് മജുംദാറിൻറെ മൂക്കിന് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മർദിച്ചെന്ന് അസിത് മജുംദാർ പറഞ്ഞു. തുടർന്ന് സുവേന്ദു അധികാരി ഉൾപ്പെടെ നാല് ബിജെപി എംഎൽഎമാരെ ഈ വർഷം മുഴുവൻ സസ്പെൻഡ് ചെയ്തു. ബിർഭും ജില്ലയിലെ രാംപൂർഹട്ടിൽ സ്ത്രീകളും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ എട്ട് അംഗങ്ങളെയാണ് ചുട്ടുകൊന്നത്. തൃണമൂൽ കോൺഗ്രസ് നേതാവ് ഭാദു ഷെയ്ഖ് ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്. കൽക്കട്ട ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് അന്വേഷണം സിബിഐ ഏറ്റെടുത്തു
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London