ഗർഭസ്ഥശിശുവിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയാൽ ഭ്രൂണഹത്യ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ മാതാവിന് അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയ 28 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ 33കാരിക്ക് അനുമതി നൽകിക്കൊണ്ടാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് ജ്യോതി സിങ് ആണ് ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. ഗർഭസ്ഥശിശുവിന് ഒന്നിലേറെ പ്രശ്നങ്ങളുണ്ടെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയതിനാൽ അതുമായി മുന്നോട്ടുപോകണമോയെന്ന് തീരുമാനിക്കാനുള്ള മാതാവിൻ്റെ അവകാശം നിഷേധിക്കാനാവില്ല. പ്രത്യുത്പാദന കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് എന്നും അദ്ദേഹം പറഞ്ഞു.
ഗർഭച്ഛിദ്ര നിയമപ്രകാരം 24 ആഴ്ചവരെയുള്ള ഗർഭം മാത്രമേ അലസിപ്പിക്കാൻ അനുമതി. ഈ സമയപരിധി കഴിഞ്ഞതിനെ തുടർന്നാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്. തുടർന്ന്, കുഞ്ഞിൻ്റെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഹൈക്കോടതി എയിംസിനോട് ആവശ്യപ്പെട്ടു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു ബോർഡിൻ്റെ കണ്ടെത്തൽ. കുഞ്ഞിന് അപൂർവ ഹൃദ്രോഗമുണ്ട്. ജനിച്ചുകഴിഞ്ഞുള്ള ആദ്യവർഷത്തിൽ രണ്ടോ മൂന്നോ ഹൃദയശസ്ത്രക്രിയയും പിന്നീട് വർഷത്തിൽ ഓരോ ശസ്ത്രക്രിയ വീതവും വേണ്ടിവന്നേക്കും. അതുകൊണ്ട് തന്നെ മാതാവ് വലിയ മാനസിക സമ്മർദ്ദം അനുഭവിക്കുകയാണെന്നും ബോർഡ് കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് കോടതിയുടെ തീരുമാനം.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London