മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് മരവിപ്പിച്ചെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച സംഭവിച്ചെന്നും ഇതിനെതിരെ നടപടിയെടുക്കും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടേത് അസാധാരണ നടപടിയാണ്. തന്നോടോ മുഖ്യമന്ത്രിയോടെ ചർച്ച ചെയ്യാതെ ഇത്തരം നിർണായക തീരുമാനമെടുക്കാൻ പാടില്ലായിരുന്നു. ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിക്കുന്നതിന് മുൻപുതന്നെ മരംമുറി ഉത്തരവ് മരവിപ്പിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാർ വിവാദത്തിൽ കേരളം ഇതുവരെ ഉന്നയിച്ച മുഴുവൻ വാദങ്ങളും സ്വയം നിഷേധിക്കുന്ന നടപടിയാണ് മരംമുറി ഉത്തരവോടെ ഉണ്ടായത്. ബേബി ഡാം ബലപ്പെടുത്തുന്നതോടെ തമിഴ്നാടിന് ജലനിരപ്പ് 152 അടിയിലേക്ക് ഉയർത്താനാകും. പുതിയ ഡാം നിർമിക്കണമെന്ന കേരള നിലപാട് ഇതോടെ അപ്രസക്തമാകുകയും ചെയ്യും. മരങ്ങൾ മുറിക്കാതെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിലേക്ക് തമിഴ്നാടിന് കടക്കാൻ സാധിക്കുമായിരുന്നില്ല. ദീർഘകാലമായുള്ള തമിഴ്നാടിൻറെ ഈ ആവശ്യം അംഗീകരിച്ചതോടെ തടസം നീങ്ങുകയായിരുന്നു. ഭാവിയിൽ കേരളത്തെ ദോഷകരമായി ബാധിക്കാനിടയുള്ള നിർണായക ഉത്തരവാണ് മരംമുറിക്കാൻ അനുമതി നൽകിയതോടെയുണ്ടായത്.
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ കേരളത്തിന് നന്ദി പറഞ്ഞതോടെയാണ് മരംമുറി ഉത്തരവ് സംബന്ധിച്ച വിവരം പുറത്തുവന്നത്. തമിഴ്നാടിൻറെ ദീർഘകാല ആവശ്യം കേരളം അംഗീകരിച്ചതോടെ ബേബി ഡാമും എർത്ത് ഡാമും ബലപ്പെടുത്താനാവുമെന്ന് എം.കെ സ്റ്റാലിൻ കത്തിൽ പറയുകയുണ്ടായി. ഈ ഉത്തരവ് കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദമായി മാറി. സർക്കാർ കേരളത്തെ ഒറ്റുകൊടുക്കുകയാണെന്നും തമിഴ്നാടിൻറെ താത്പര്യമാണ് സർക്കാർ സംരക്ഷിക്കുന്നതെന്നും പ്രതിപക്ഷം വിമർശിച്ചു. എന്നാൽ താനോ മുഖ്യമന്ത്രിയോ അറിയാതെയാണ് ഉദ്യോഗസ്ഥർ ഈ ഉത്തരവ് ഇറക്കിയതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ രാവിലെ വിശദീകരിച്ചു. ഉച്ചയോടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London