ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നതോടെ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നിലവിൽ 2,399.06 അടിയാണ് ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പുയർന്നു. 140.20 അടിയാണ് നിലവിൽ. ഇതോടെ തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് 2250 ഘനയടിയായി വർധിപ്പിച്ചു. പള്ളാത്തുരുത്തി, നെടുമുടി, കാവാലം, നീരേറ്റുപുറം, കിടങ്ങറ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. പമ്പ, അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് ഉയരുമെന്ന് അധികൃതർ മുന്നറിയിപ്പുനൽകിയിട്ടുണ്ട്. ജലനിരപ്പുയരുന്നതോടെ അപ്പർ കുട്ടനാട്ടിൽ ജാഗ്രതാ നിർദേശം നൽകി. ആലപ്പുഴ ജില്ലയിൽ 13 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. 67 കുടുംബങ്ങളിലെ 229 പേരെ ക്യാമ്പുകളിലേക്ക് മാറ്റി.
മഴ കണക്കിലെടുത്ത് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. ഉദ്യോഗസ്ഥരുമായി നടത്തിയ മഴക്കെടുതി അവലോകന യോഗത്തിനുശേഷമാണ് നിർദേശങ്ങൾ. ദുരിതാശ്വാസ ക്യാംപുകളിൽ പരാതികൾ ഇല്ലാതെ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ ഇക്കാര്യം ശ്രദ്ധിക്കണം. ക്യാമ്പുകളിലെ ശുചിത്വം, രോഗപരിശോധന സംവിധാനം എന്നിവ ഉറപ്പാക്കണം. സംസ്ഥാനത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് ടീമുകൾ നാളെ രാവിലെയോടെ എത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London