താനൂർ ദൃശ്യം മോഡലിൽ കൊലപാതകം നടത്തിയ സിനിമ തിയേറ്റർ ജീവനക്കാരനെ താനൂർ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ കൊലപ്പെടുത്തി കുളത്തിൽ തള്ളിയ പ്രതി പാലക്കാട് കുമരംപുത്തൂർ സ്വദേശി കൈപ്പേടത്ത് ദിനൂപ് എന്ന അനൂപിനെ(30)യാണ് താനൂർ പൊലീസ് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പിടികൂടിയത്. ഒക്ടോബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത് ആശാരിപ്പണിക്കായി താനൂരിൽ എത്തിയ ബേപ്പൂർ സ്വദേശിയായ പറമ്പത്ത് വൈശാഖാ (27)ണ് പിവിഎസ് തിയേറ്ററിന് സമീപത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അമിതമായി മദ്യം ഉപയോഗിക്കുന്ന ആളാണ് പ്രതിയായ അനൂപ്. തന്റെ ലഹരി ഉപയോഗം തിയേറ്റർ ഉടമസ്ഥനെ വൈശാഖ് അറിയിക്കുന്നുവെന്നതും, 13 വർഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കേവലം ഒരു വർഷം മുമ്പ് ജോലി ആവശ്യാർത്ഥം എത്തിയ വൈശാഖിനു ലഭിച്ച സ്വീകാര്യതയുമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. ബുധനാഴ്ച രാത്രി പത്തോടെ എത്തിയ പ്രതി വൈശാഖിനെ ചവിട്ടി താഴെയിട്ടു. കാൽ കൊണ്ട് ചവിട്ടുകയും മുട്ടുകാൽ കൊണ്ട് കഴുത്തിന് അമർത്തി കൊല്ലുകയുമായിരുന്നു. ഇതിന്റെ ആഘാതത്തിൽ ശ്വാസനാളം പൊട്ടിയും, തൊണ്ടക്കുഴി നുറുങ്ങിയിട്ടുമുണ്ട്, തൈറോയ്ഡ് ഗ്ലാൻഡ് തകർന്നും, അന്നനാളം കീറിയ നിലയിലുമാണുള്ളതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
കൊലപാതകം നടത്തിയശേഷം മുങ്ങി മരിച്ചതാണെന്ന് വരുത്തിതീർക്കാൻ കുളത്തില് തള്ളുകയായിരുന്നു. വൈശാഖിനെ കാണാനില്ലെന്ന് പൊലീസിൽ അറിയിച്ചതും പ്രതിയായ അനൂപായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് തിരച്ചിൽ നടത്തുമ്പോൾ ഒന്നും അറിയാത്ത ഭാവത്തിൽ അനൂപും കൂടെയുണ്ടായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അനൂപിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. ചോദ്യം ചെയ്യലിനിടയിൽ ദൃശ്യം സിനിമ മോഡലിൽ പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ അനൂപ് ശ്രമം നടത്തിയെങ്കിലും പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണ മികവാണ് കേസ് തെളിയിച്ചത്.
തെളിവ് നശിപ്പിക്കാൻ ചവിട്ടി കൊല്ലാൻ ഉപയോഗിച്ച ചെരുപ്പുകൾ ഒളിപ്പിച്ചു വയ്ക്കുകയും, മൊബൈൽ ലൊക്കേഷൻ മാറ്റാനായി മൊബൈൽ മറ്റൊരു കാറിലിടുകയും ചെയ്തു. മലപ്പുറം എസ്പി യു അബ്ദുൽ കരീമിന്റെ നിർദ്ദേശപ്രകാരം തിരൂർ ഡിവൈഎസ്പി സുരേഷ്ബാബുവിന്റെ മേൽനോട്ടത്തിലാണ് അന്വേഷണങ്ങൾ നടന്നത്. തീർത്തും ശാസ്ത്രീയമായ അന്വേഷണത്തിനും തെളിവുശേഖരണത്തിനും താനൂർ സിഐ പി പ്രമോദ് നേതൃത്വം വഹിച്ചു. സീനിയർ സിപിഒ സലേഷ് കാട്ടുങ്ങൽ, സബറുദ്ദീൻ എന്നിവരാണ് അന്വേഷണ സംഘാംഗങ്ങൾ.
© 2019 IBC Live. Developed By Web Designer London