സിനിമാ രംഗത്തെ സ്ത്രീപീഡനങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം ഇന്ന് ചേരും. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടക്കം ചലചിത്ര മേഖലയിലെ മുഴുവൻ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. രാവിലെ 11-ന് തിരുവനന്തപുരത്ത് വച്ചാണ് യോഗം. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെയും അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റിയുടെയും ശുപാർശകളുടെ അടിസ്ഥാനത്തിൽ സർക്കാർ തയാറാക്കിയ നിയമത്തിന്റെ കരട് ആണ് പ്രധാന ചർച്ചാ വിഷയം. ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോർപറേഷൻ, സാംസ്കാരിക ക്ഷേമനിധി തുടങ്ങിയവയുടെ ഭാരവാഹികളും സർക്കാർ പ്രതിനിധികളും ചർച്ച ചെയ്താണ് കരടു നിയമത്തിനു രൂപം നൽകിയത്. ഇ ടിക്കറ്റിംഗ് തുടങ്ങി ചലച്ചിത്ര മേഖലയെ സാമ്പത്തികമായി സഹായിക്കുന്നതിനുള്ള വ്യവസ്ഥകളും ഇതിൽ ഉണ്ടാകും.
ഇത് സംബന്ധിച്ച് എല്ലാ സംഘടനകളുടെയും അഭിപ്രായം അറിയുന്നതിനാണ് മന്ത്രിതല ചർച്ച. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടെന്ന പി രാജീവിന്റെ പരാമർശത്തിനെതിരെ യോഗത്തിൽ പ്രതിനിധികൾ പ്രതിഷേധം അറിയിക്കാൻ സാധ്യതയുണ്ട്. നേരത്തെ മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പതിനഞ്ച് ദിവസത്തിനകം പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ കേരള ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയച്ചിരുന്നു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London