“Operation Twins” എന്ന് പേരിട്ട്, മാസങ്ങൾ നീണ്ട ഓപ്പറേഷനിലൂടെ പ്രതിപക്ഷ നേതാവ് പുറത്തുവിട്ട വോട്ടർ പട്ടികയിലെ കൃത്രിമം തിരഞ്ഞെടുപ്പ് കമ്മീഷനെ വരെ ഞെട്ടിച്ചു. IT മേഖലയിൽ പ്രമുഖരുടെയും, സോഫ്റ്റ് വെയറിന്റെയും സഹായത്തോടെ പ്രതിപക്ഷ നേതാവ് നടത്തിയ ഈ ഓപ്പറേഷൻ വഴി ഇത് വരെ 51 മണ്ഡലങ്ങളിലെ രണ്ട് ലക്ഷത്തിലധികം വ്യാജ വോട്ടുകൾ തെളിവുകൾ സഹിതം തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ അടൂർ പ്രകാശ് നടത്തിയ കൃത്യമായ അന്വേഷണത്തിലൂടെ ഒരു ലക്ഷത്തിലധികം വ്യാജ വോട്ടുകൾ ഉണ്ടെന്ന് കണ്ടെത്തി. വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശോധനയിൽ ഏകദേശം 60,000 വോട്ടുകൾ വ്യാജമാണെന്ന് കണ്ടെത്തി. പട്ടികയിൽ നിന്നും അവ നീക്കം ചെയ്യാൻ സമയം ഉണ്ടായില്ലെങ്കിലും എല്ലാ പോളിംഗ് ബൂത്തുകളിലും പ്രിസൈഡിങ് ഓഫീസർമാർക്ക് അതിന്റെ ലിസ്റ്റ് നൽകി, ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ 30,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അടൂർ പ്രകാശ് ഇടതുപക്ഷത്തിന്റെ കോട്ട പൊളിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ 3000 ത്തിൽ താഴെ വോട്ടുകൾക്ക് ജയിക്കുന്ന 40 മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് രമേശ് ചെന്നിത്തല ഈ ഓപ്പറേഷൻ തുടക്കം കുറിച്ചത്. സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറും. മുമ്പ് മരിച്ചവരുടെ പേരിൽ വ്യാജ വോട്ട് ഉണ്ടാക്കുന്ന പതിവിൽ നിന്നും, ഇത്തവണ കോൺഗ്രസ്സ് അനുഭാവികളുടെ പേരിൽ വ്യാജ വോട്ടുകൾ സൃഷ്ടിക്കുക എന്ന തന്ത്രം കൂടിയാണ് സിപിഎം അധികാരത്തിന്റെ ബലത്തിൽ സ്വീകരിച്ചത്. വ്യാജമായി സൃഷ്ടിക്കപ്പെടുന്ന ഈ വോട്ടർ ഐഡികൾ ആരുടെ കൈവശമാണ് എന്നതാണ് പ്രസക്തമായ ചോദ്യം..
സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങൾ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. കഴിഞ്ഞ ദിവസങ്ങളിൽ 14 മണ്ഡലങ്ങളിലെ വിവരങ്ങൾ കമ്മീഷന് കൈമാറിയിരുന്നു. 51 മണ്ഡലങ്ങളിലായി 1,63,071 വ്യാജവോട്ടർമാരുടെ വിവരങ്ങളാണ് ഇന്ന് തിരഞ്ഞെടുപ്പ കമ്മീഷന് നൽകിയത്. ഇതോടെ ആകെ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വ്യാജവോട്ടർമാരുടെ എണ്ണം 2,16,510 ആയി ഉയർന്നു. മറ്റു മണ്ഡലങ്ങളിലെ ക്രമക്കേട് കണ്ടെത്തുന്നതിനുള്ള യു.ഡി.എഫ് പ്രവർത്തകരുടെ ശ്രമം തുടരുകയാണ്.
ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ വ്യാജ വോട്ടർമാരുടെ വിവരം ഇങ്ങനെ :
പൊന്നാനി (5589), കുറ്റ്യാടി (5478), നിലമ്പൂർ (5085), തിരുവനന്തപുരം സെൻട്രൽ (4871), വടക്കാഞ്ചേരി (4862), നാദാപുരം (4830) തൃപ്പൂണിത്തുറ (4310), വണ്ടൂർ (4104), വട്ടിയൂർക്കാവ് (4029), ഒല്ലൂർ (3940), ബേപ്പൂർ (3858) തൃക്കാക്കര (3835) പേരാമ്പ്ര (3834), പാലക്കാട് (3750), നാട്ടിക (3743), ബാലുശ്ശേരി (3708), നേമം (3692), കുന്ദമംഗലം (3661), കായംകുളം (3504), ആലുവ (3258), മണലൂർ (3212), അങ്കമാലി (3161), തൃത്താല (3005), കോവളം (2995), എലത്തൂർ (2942), മലമ്പുഴ (2909) മുവാറ്റുപുഴ (2825), ഗുരുവായൂർ (2825), കാട്ടാക്കട (2806), തൃശ്ശൂർ ടൗൺ (2725), പാറശ്ശാല (2710), പുതുകാട് (2678), കോഴിക്കോട് നോർത്ത് (2655), അരുവിക്കര (2632), അരൂർ (2573), കൊച്ചി (2531), കൈപ്പമംഗലം (2509), കുട്ടനാട് (2485), കളമശ്ശേരി (2375), ചിറ്റൂർ (2368), ഇരിങ്ങാലക്കുട (2354), ഒറ്റപ്പാലം (2294), കോഴിക്കോട് സൗത്ത് (2291), എറണാകുളം ടൗൺ (2238), മണാർക്കാട് (2218), ആലപ്പുഴ (2214), നെടുമങ്ങാട് (2208), ചെങ്ങന്നൂർ (2202), കുന്നത്തുനാട് (2131), പറവൂർ (2054), വർക്കല (2005).
അമ്പരപ്പിക്കുന്ന വിധത്തിലാണ് സംസ്ഥാനത്തുടനീളം വ്യാജ വോട്ടർമാരെ സൃഷ്ടിച്ചിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഓരോ മണ്ഡലത്തിലെയും യഥാർത്ഥ ജനവിധി അട്ടിമറിക്കുന്നതിന് പര്യാപ്തമാണ് ആ മണ്ഡലങ്ങളിലെ വ്യജവോട്ടർമാരുടെ എണ്ണം. യഥാർത്ഥ വോട്ടർമാരുടെ പേരും വിലാസവും ഫോട്ടോയും ഉപയോഗിച്ച് ഒന്നിലധികം വ്യാജ വോട്ടർമാരെ സൃഷ്ടിക്കുകായണ് ചെയ്തിരിക്കുന്നത്.
ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത് നടക്കില്ല. ഇത്തരത്തിൽ തങ്ങളുടെ പേരിൽ വ്യാജവോട്ടർമാരെ സൃഷ്ടിച്ചിട്ടുള്ള വിവരം പലപ്പോഴും യഥാർത്ഥ വോട്ടർമാർ അറിഞ്ഞിട്ടുണ്ടെന്നും വരില്ല. യഥാർത്ഥ വോട്ടറുടെ കയ്യിൽ ഒരു തിരച്ചറിയൽ കാർഡു മാത്രമേ കാണുകയുള്ളൂ. വ്യാജമായി സൃഷ്ടിച്ച കാർഡുകൾ മറ്റു ചിലരുടെ പക്കലായിരിക്കും. ഇത് ഉപയോഗിച്ച് അവർക്ക് വോട്ടെടുപ്പ് ദിവസം കള്ളവോട്ട് ചെയ്യാനാവും.
സംസ്ഥാനത്തുടനീളം ഒരേ ശൈലിയിലാണ് ഈ വ്യാജവോട്ട് നിർമ്മാണം നടന്നിരിക്കുന്നത്. സംസ്ഥാന തലത്തിൽ ഗൂഢാലോചനയും സംഘടിതമായ പ്രവർത്തനവും നടന്നിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഗുരുതരമായ അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London