തിരുവനന്തപുരം: തൊഴിലാളികൾക്ക് പണിയെടുക്കാനും പണിമുടക്കാനും അവകാശമുണ്ടെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദൻ. സുപ്രിംകോടതി 2003ൽ പണിമുടക്ക് നിരോധിച്ചതാണ്. അതിനു ശേഷം ഇന്ത്യയിൽ കേന്ദ്ര- സംസ്ഥാനസർക്കാർ ജീവനക്കാരുടേതടക്കം എത്രയോ പണിമുടക്കുകൾ നടന്നു. പണിയെടുക്കുന്നവന് പണിമുടക്കാനും അവകാശമുണ്ട്. ഏതെങ്കിലുമൊരു കോടതി പറഞ്ഞാൽ അതിൽ നിന്ന് പിന്തിരിയില്ലെന്നാണ് അദ്ദേഹത്തിൻറെ പരാമർശം. സുപ്രിംകോടതിയെക്കാൾ വലിയ കോടതിയല്ലല്ലോ ഹൈക്കോടതിയെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഹൈക്കോടതി നിർദേശ പ്രകാരം സംസ്ഥാനത്ത് ഡയസ്നോൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രതികരണം. അവകാശബോധമുള്ള ജീവനക്കാരെ ഓലപാമ്പുകാണിച്ച് മാറ്റിനിർത്താനാവില്ല. ഇന്നലെ പണിമുടക്കിൽ പങ്കെടുത്ത മുഴുവൻ സർക്കാർ ജീവനക്കാരും ഇന്നും പങ്കാളികളാകുമെന്ന് ആനത്തലവട്ടം കൂട്ടിച്ചേർത്തു. കടകൾ തുറന്ന് വച്ചാൽ വാങ്ങാൻ ആള് വേണ്ടേയെന്നും വ്യാപാര വ്യവസായി ഏകോപന സമിതി സമര വിരോധികളാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ ഉപദ്രവിക്കണമെന്നത് സമര സമിതിയുടെ നിലപാടല്ല. നവംബർ മാസം മുതൽ പണിമുടക്കുമായി സഹകരിക്കണമെന്ന് ഇന്ത്യയിലെ മുഴുവൻ ജനങ്ങളോടും ആഹ്വാനം ചെയ്തിരുന്നു. പണിമുടക്ക് ദേശത്തിന് വേണ്ടിയാണ്, തൊഴിലാളികളുടെ അവകാശങ്ങൾക്ക് മാത്രമുള്ളതല്ല. ഏഴരപതിറ്റാണ്ടോളം രാജ്യം അധ്വാനിച്ചുണ്ടാക്കിയത് കേന്ദ്രം വിറ്റുതുലയ്ക്കുകയാണ്. ഇനി കുറേ മനുഷ്യരും ഒരു ഊഷരഭൂമിയും മാത്രമേ ബാക്കിയുള്ളൂ. ഇതിനെതിരെയാണ് ജനം അണിനിരന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവിശ്വസനീയ ഓഫറുകളുമായി ഗോദ്രെജ് ഇൻ്റീരിയോ
© 2019 IBC Live. Developed By Web Designer London